സമാധാനപരമായ രാജ്യം
1എന്നാൽ യിശ്ശായിയുടെ കുറ്റിയിൽനിന്ന് ഒരു മുള പൊട്ടി പുറപ്പെടും;
അവന്‍റെ വേരുകളിൽനിന്നുള്ള ഒരു ശിഖരം ഫലം കായിക്കും.
2അവന്‍റെമേൽ യഹോവയുടെ ആത്മാവ് ആവസിക്കും;
ജ്ഞാനത്തിന്‍റെയും വിവേകത്തിന്‍റെയും ആത്മാവ്,
ആലോചനയുടെയും ബലത്തിന്‍റെയും ആത്മാവ്,
പരിജ്ഞാനത്തിന്‍റെയും യഹോവാഭക്തിയുടെയും ആത്മാവുതന്നെ.
3അവന്‍റെ ആനന്ദം യഹോവാഭക്തിയിൽ ആയിരിക്കും;
അവൻ കണ്ണുകൊണ്ട് കാണുന്നതുപോലെ ന്യായപാലനം ചെയ്യുകയില്ല;
ചെവികൊണ്ട് കേൾക്കുന്നതുപോലെ വിധിക്കുകയുമില്ല.
4അവൻ ദരിദ്രന്മാർക്ക് നീതിയോടെ ന്യായം പാലിച്ചുകൊടുക്കുകയും
ദേശത്തിലെ സാധുക്കൾക്കു നേരോടെ വിധി കല്പിക്കുകയും ചെയ്യും;
തന്‍റെ വായ് എന്ന വടികൊണ്ട് അവൻ ഭൂമിയെ അടിക്കും;
തന്‍റെ അധരങ്ങളുടെ ശ്വാസംകൊണ്ടു ദുഷ്ടനെ കൊല്ലും.
5നീതി അവന്‍റെ നടുക്കെട്ടും
വിശ്വസ്തത അവന്‍റെ അരക്കച്ചയും ആയിരിക്കും.
6ചെന്നായ് കുഞ്ഞാടിനോടുകൂടെ പാർക്കും;
പുള്ളിപ്പുലി കോലാട്ടുകുട്ടിയോടുകൂടെ കിടക്കും;
പശുക്കിടാവും ബാലസിംഹവും തടിപ്പിച്ച മൃഗവും ഒരുമിച്ചു വസിക്കും;
ഒരു ചെറിയ കുട്ടി അവയെ നടത്തും.
7പശു കരടിയോടുകൂടെ മേയും;
അവയുടെ കുട്ടികൾ ഒരുമിച്ചുകിടക്കും;
സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും.
8മുലകുടിക്കുന്ന ശിശു സർപ്പത്തിന്‍റെ മാളത്തിനു മുകളിൽ കളിക്കും;
മുലകുടി മാറിയ പൈതൽ അണലിയുടെ പൊത്തിൽ കൈ ഇടും.
9സമുദ്രം വെള്ളംകൊണ്ട് നിറഞ്ഞിരിക്കുന്നതുപോലെ
ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരിക്കുകയാൽ
എന്‍റെ വിശുദ്ധപർവ്വതത്തിൽ എങ്ങും
ഒരു ദോഷമോ നാശമോ ആരും ചെയ്യുകയില്ല.


