പാപപങ്കിലയായ നഗരം

21വിശ്വസ്തനഗരം വേശ്യയായി തീർന്നിരിക്കുന്നത് എങ്ങനെ!

അതിൽ ന്യായം നിറഞ്ഞിരുന്നു;

നീതി വസിച്ചിരുന്നു;

ഇപ്പോഴോ, കൊലപാതകന്മാർ.

22നിന്‍റെ വെള്ളി കീടമായും

നിന്‍റെ വീഞ്ഞു വെള്ളം ചേർന്നും ഇരിക്കുന്നു.

23നിന്‍റെ പ്രഭുക്കന്മാർ മത്സരികൾ;

കള്ളന്മാരുടെ കൂട്ടാളികൾ തന്നെ;

അവർ എല്ലാവരും സമ്മാനപ്രിയരും

പ്രതിഫലം കാംക്ഷിക്കുന്നവരും ആകുന്നു;

അവർ അനാഥനു ന്യായം നടത്തിക്കൊടുക്കുന്നില്ല;

വിധവയുടെ വ്യവഹാരം അവരുടെ അടുക്കൽ വരുന്നതുമില്ല.

24അതുകൊണ്ട് യിസ്രായേലിന്‍റെ ശക്തനായി,

സൈന്യങ്ങളുടെ യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു:

“ഹാ, ഞാൻ എന്‍റെ വൈരികളോടു പകവീട്ടി

എന്‍റെ ശത്രുക്കളോടു പ്രതികാരം നടത്തും.

25ഞാൻ എന്‍റെ കൈ നിന്‍റെനേരെ തിരിച്ചു

നിന്‍റെ കീടം പൂര്‍ണ്ണമായി ഉരുക്കിക്കളയുകയും

നിന്‍റെ അശുദ്ധി എല്ലാം നീക്കിക്കളയുകയും ചെയ്യും.

26ഞാൻ നിന്‍റെ ന്യായാധിപന്മാരെ ആദിയിൽ എന്നപോലെയും

നിന്‍റെ ഉപദേശകന്മാരെ ആരംഭത്തിൽ എന്നപോലെയും ആക്കും;

അതിന്‍റെശേഷം നീ നീതിനഗരം എന്നും

വിശ്വസ്തനഗരം എന്നും വിളിക്കപ്പെടും.”

27സീയോൻ ന്യായത്താലും

അതിൽ മനം തിരിയുന്നവർ നീതിയാലും വീണ്ടെടുക്കപ്പെടും.

28എന്നാൽ അതിക്രമികൾക്കും പാപികൾക്കും ഒരുപോലെ നാശം ഭവിക്കും;

യഹോവയെ ഉപേക്ഷിക്കുന്നവർ മുടിഞ്ഞുപോകും.

29നിങ്ങൾ താത്പര്യം വച്ചിരുന്ന കരുവേലകങ്ങളെക്കുറിച്ചു നാണിക്കും;

നിങ്ങൾ തിരഞ്ഞെടുത്തിരുന്ന തോട്ടങ്ങൾനിമിത്തം ലജ്ജിക്കും.

30നിങ്ങൾ ഇല പൊഴിഞ്ഞ കരുവേലകംപോലെയും

വെള്ളമില്ലാത്ത തോട്ടംപോലെയും ഇരിക്കും.

31ബലവാൻ ചണനാരുപോലെയും

അവന്‍റെ പണി തീപ്പൊരിപോലെയും ആകും;

കെടുത്തുവാൻ ആരുമില്ലാതെ

രണ്ടും ഒരുമിച്ചു വെന്തുപോകും.