ദാവീദിനോടു ചേർന്ന പോരാളികൾ

1കീശിന്റെ മകനായ ശൗലിന്റെനിമിത്തം ദാവീദ് ഒളിച്ചുതാമസിച്ചിരുന്ന കാലത്ത് സിക്ലാഗിൽ അദ്ദേഹത്തിന്റെ അടുത്തുവന്ന ആളുകൾ ഇവരായിരുന്നു—അവർ ദാവീദിനെ യുദ്ധത്തിൽ സഹായിച്ച പടയാളികളിൽ ഉൾപ്പെട്ടവരായിരുന്നു; 2അവർ അമ്പെയ്യുന്നതിൽ വിദഗ്ദ്ധരും വില്ലാളികളും ഇടങ്കൈകൊണ്ടും വലങ്കൈകൊണ്ടും കവിണയെറിയാൻ കഴിവുള്ളവരും ബെന്യാമീൻഗോത്രക്കാരും ശൗലിന്റെ ബന്ധുക്കളും ആയിരുന്നു:

3ഗിബെയാത്യനായ ശെമായുടെ പുത്രൻ അഹീയേസെർ അവരുടെ നായകനും അദ്ദേഹത്തിന്റെ സഹോദരൻ യോവാശും

അസ്മാവെത്തിന്റെ പുത്രന്മാരായ യസീയേലും പേലെത്തും

ബെരാഖാ, അനാഥോത്യനായ യേഹു, 4മുപ്പതു വീരയോദ്ധാക്കളിൽ ഒരുവനും ഗിബെയോന്യനുമായ യിശ്മയ്യാവ്—ഇദ്ദേഹം മുപ്പതുപേർക്കു നായകനായിരുന്നു—

യിരെമ്യാവ്, യഹസീയേൽ, യോഹാനാൻ, ഗെദേരാത്യനായ യോസാബാദ് 5എലൂസായി, യെരീമോത്ത്, ബെയല്യാവ്, ശെമര്യാവ്, ഹരുഥ്യനായ ശെഫത്യാവ്,

6എൽക്കാനാ, യിശ്ശീയാവ്, അസരെയേൽ, കോരഹ്യരായ യൊയേസേരും യാശോബ്യെരും,

7ഗെദോരിൽനിന്നുള്ള യെരോഹാമിന്റെ പുത്രന്മാരായ യോയേലായും സെബദ്യാവും.

8ദാവീദ് മരുഭൂമിയിൽ സുരക്ഷിതസങ്കേതത്തിൽ ആയിരുന്നപ്പോൾ ചില ഗാദ്യർ കൂറുമാറി അദ്ദേഹത്തോടു ചേർന്നു. അവർ ധീരരായ പോരാളികളും യുദ്ധസന്നദ്ധരും കുന്തവും പരിചയും ഉപയോഗിച്ചു പൊരുതാൻ വിദഗ്ദ്ധരും സിംഹമുഖമുള്ളവരും പർവതങ്ങളിലെ കലമാനുകളെപ്പോലെ വേഗമേറിയവരുമായിരുന്നു.

9ഏസെർ അവരുടെ നായകനായിരുന്നു.

ഓബദ്യാവ് രണ്ടാമനും എലീയാബ് മൂന്നാമനും

10മിശ്മന്നാ നാലാമനും യിരെമ്യാവ് അഞ്ചാമനും

11അത്ഥായി ആറാമനും എലീയേൽ ഏഴാമനും

12യോഹാനാൻ എട്ടാമനും എൽസാബാദ് ഒൻപതാമനും

13യിരെമ്യാവ് പത്താമനും മക്ബന്നായി പതിനൊന്നാമനുമായിരുന്നു.

14ഈ ഗാദ്യർ സൈന്യാധിപന്മാരായിരുന്നു; അവരിൽ ഏറ്റവും കഴിവു കുറഞ്ഞവൻ നൂറുപേർക്കു തുല്യനും ഏറ്റവും കഴിവുകൂടിയവൻ ആയിരംപേർക്കു തുല്യനും ആയിരുന്നു. 15ഒന്നാംമാസത്തിൽ യോർദാൻനദി കരകവിഞ്ഞൊഴുകിക്കൊണ്ടിരുന്നപ്പോൾ അതു കടന്നുചെന്ന് താഴ്വരകളിലെ നിവാസികളെ ആകമാനം കിഴക്കോട്ടും പടിഞ്ഞാറോട്ടും പലായനം ചെയ്യിച്ചത് ഇവർതന്നെ ആയിരുന്നു.

16മറ്റു ബെന്യാമീന്യരും ചില യെഹൂദന്മാരുംകൂടി സുരക്ഷിതസങ്കേതത്തിൽ ദാവീദിന്റെ അടുത്തുവന്നു. 17ദാവീദ് പുറത്തുവന്ന് അവരെ എതിരേറ്റിട്ടു പറഞ്ഞു: “നിങ്ങൾ സൗഹൃദപൂർവം, എന്നെ തുണയ്ക്കാനാണു വന്നിരിക്കുന്നതെങ്കിൽ നിങ്ങളെ എന്നോടുകൂടെ ചേർക്കാൻ ഞാനൊരുക്കമാണ്. മറിച്ച്, എന്റെ കൈകൾ നിർദോഷവും അക്രമരഹിതവുമായിരിക്കെ, നിങ്ങൾ എന്നെ എന്റെ ശത്രുക്കൾക്ക് ഒറ്റിക്കൊടുക്കാനാണു വന്നിരിക്കുന്നതെങ്കിൽ നമ്മുടെ പിതാക്കന്മാരുടെ ദൈവം അതു കാണുകയും നിങ്ങളെ ശിക്ഷിക്കുകയും ചെയ്യട്ടെ!”

18അപ്പോൾ മുപ്പതുപേർക്കു തലവനായ അമാസായിയുടെമേൽ ദൈവാത്മാവു വന്നു; അദ്ദേഹം ഇപ്രകാരം വിളിച്ചുപറഞ്ഞു:

“ദാവീദേ, ഞങ്ങൾ നിനക്കുള്ളവർ!

യിശ്ശായിപുത്രാ, ഞങ്ങൾ നിന്നോടുകൂടെ!

സമാധാനം, നിനക്കു സമാധാനം,

നിന്നെ സഹായിക്കുന്നവർക്കും സമാധാനം;

കാരണം അങ്ങയുടെ ദൈവം അങ്ങയെ സഹായിക്കും!”

അപ്പോൾ ദാവീദ് അവരെ സ്വീകരിച്ചു; തന്റെ കവർച്ചപ്പടയുടെ തലവന്മാരായി അവരെ നിയമിച്ചു.

19ദാവീദ് ഫെലിസ്ത്യരോടുചേർന്ന് ശൗലിനെതിരേ യുദ്ധത്തിനു പോയിരുന്നപ്പോൾ മനശ്ശെ ഗോത്രത്തിൽപ്പെട്ട ചിലർ കൂറുമാറിവന്ന് അദ്ദേഹത്തോടു ചേർന്നു. ദാവീദിനും അദ്ദേഹത്തിന്റെ കൂടെയുള്ളവർക്കും ഫെലിസ്ത്യരെ സഹായിക്കാൻ ഇടവന്നില്ല. ഫെലിസ്ത്യഭരണാധികാരികൾതമ്മിൽ കൂടിയാലോചിച്ചശേഷം ദാവീദിനെ മടക്കി അയച്ചു. അവർ പറഞ്ഞത് ഇപ്രകാരമാണ്: “സമരമുഖത്തുവെച്ചു ദാവീദ് തന്റെ യജമാനനായ ശൗലിന്റെപക്ഷം ചേർന്നാൽ നാം നമ്മുടെ തലയാണ് ഈ ഉടമ്പടിക്കു വിലയായി കൊടുക്കേണ്ടിവരിക.” 20ദാവീദ് സിക്ലാഗിലേക്കു പോയപ്പോൾ കൂറുമാറിവന്ന് അദ്ദേഹത്തോടുചേർന്ന മനശ്ശെ ഗോത്രജർ ഇവരാണ്: അദ്നാഹ്, യോസാബാദ്, യെദീയയേൽ, മീഖായേൽ, യോസാബാദ്, എലീഹൂ, സില്ലെഥായി—ഇവർ മനശ്ശെഗോത്രത്തിലെ സഹസ്രാധിപന്മാരായിരുന്നു. 21അവരെല്ലാവരും ധീരന്മാരായ പോരാളികൾ ആയിരുന്നതിനാൽ ശത്രുക്കളുടെ കവർച്ചപ്പടയെ എതിരിടുന്നതിൽ ദാവീദിനെ സഹായിച്ചു. അവർ ദാവീദിന്റെ സൈന്യത്തിൽ അധിപതിമാരും ആയിരുന്നു. 22ദൈവത്തിന്റെ സൈന്യംപോലെ ഒരു മഹാസൈന്യം ദാവീദിന് ഉണ്ടാകുന്നതുവരെ അനുദിനം ദാവീദിന്റെ പക്ഷത്തേക്ക് ആളുകൾ വന്നുചേർന്നുകൊണ്ടിരുന്നു.